ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി അലിയാക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെ തീകൊളുത്തി കൊന്ന കേസിലാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

2022 മാര്‍ച്ച് 18 നാണ് സംഭവം. കുടുംബ വഴക്കും സ്വത്ത് തര്‍ക്കവും കാരണം വീട്ടിനുളളില്‍ കിടന്നുറങ്ങുകയായിരുന്ന നാലു പേരെയും ഹമീദ് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു.

ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. സംഭവത്തിന് ദൃക്‌സാക്ഷികളുടേത് ഉള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശ്വാസ തടസ്സം ഉള്‍പ്പെടെ ഉള്ള അസുഖങ്ങള്‍ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ മറ്റൊരു വാദം. എന്നാല്‍ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നാലു പേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്‌കളങ്കരായ രണ്ട് കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *