2008ലെ ഐപിഎല്ലിനിടെ മലയാളി പേസർ ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവിട്ട മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹർഭജൻ രംഗത്ത്. ആ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടതിൽ ദുരൂഹതയുണ്ടെന്നു ഹർഭജൻ പറയുന്നു.
2008ൽ പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനു ശേഷമാണ് സംഭവം. കൈയുടെ മുകൾ ഭാഗം ഉപയോഗിച്ച് ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ലളിത് മോദി പുറത്തുവിട്ടത്.
‘സംഭവം കഴിഞ്ഞിട്ട് ഇത്ര വർഷമായി. വിഡിയോ ഇപ്പോൾ പുറത്തുവിട്ടത് ശരിയായില്ല. ദൃശ്യങ്ങൾ പുറത്തുവിട്ട രീതി ശരിയായില്ല. അതു സംഭവിക്കാൻ പാടില്ലായിരുന്നു. ഇതിനു പിന്നിൽ എന്തെങ്കിലും സ്വാർഥ താത്പര്യങ്ങൾ ഉണ്ടാകും. 18 വർഷം മുൻപ് നടന്ന കാര്യമാണ്. ആളുകൾ അതു മറന്നു. ഇപ്പോൾ അവർ അതോർമിപ്പിക്കുകയാണ്.
”ആർക്കും തെറ്റുകൾ പറ്റാം. ആ സംഭവത്തിന്റെ പേരിൽ ഇപ്പോഴും എനിക്കു ലജ്ജ തോന്നുന്നുണ്ട്. എത്രയോ തവണ ഞാൻ മാപ്പ് പറഞ്ഞു കഴിഞ്ഞു. ആ ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലായി. പക്ഷേ അങ്ങനെ സംഭവിക്കരുതായിരുന്നു’- ഹർഭജൻ പ്രതികരിച്ചു.
വിഡിയോ പുറത്തുവിട്ട ലളിത് മോദിയെ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും വിമർശിച്ചിരുന്നു. മനുഷ്യത്വമില്ലാത്ത കാര്യമാണ് ലളിത് മോദി ചെയ്തതെന്നായിരുന്നു അവരുടെ വിമർശനം.
ശ്രീശാന്ത് ഇരയാക്കപ്പെട്ട വിഷയമെന്ന നിലയിലാണ് വിഡിയോ പുറത്തുവിട്ടത് എന്നാണ് ലളിത് മോദി വാദിക്കുന്നത്. അതു തെറ്റായ കാര്യമല്ല. ഭുവനേശ്വരി എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്നറിയില്ലെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും ലളിത് മോദി പ്രതികരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ശ്രീശാന്ത് മൗനം തുടരുകയാണ്.

