അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനറൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.