സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നത്. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണമെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

50 ഓളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പൊലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പൊലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

കേരളത്തിലെ സാധാരണക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങള്‍ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ‘പി. എം. ശ്രീ’ യില്‍ ഒപ്പ് വയ്ക്കും വരെ എബിവിപി സമരം തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *