പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാണ്ഡിലെ കേദർനാഥിലാണ് മൃതദേഹം കണ്ടെത്തിയത്. കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
പടിയൂർ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് മണിയെയും രേഖയെയും മരിച്ച നിലയിൽ കാണ്ടെത്തുന്നത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനുശേഷം രേഖയുടെ ഭർത്താവ് പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ബുധനാഴ്ച രാത്രി ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രേംകുമാർ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവൾ മരിക്കേണ്ടവൾ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാൾ 2019-ൽ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസിൽ 90 ദിവസത്തിനുള്ളിൽ പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതെ വന്നപ്പോൾ പ്രേം കുമാർ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുൻപാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തിൽ മരിച്ച് പോയതാണെന്ന് ഇയാൾ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാൾ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല.