രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയിൽ ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയിൽനിന്ന് വിട്ടുനിന്നത്.
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽവെച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷിമന്ത്രി പി. പ്രസാദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുപിന്നാലെ വേദിയിലെ ചിത്രത്തെക്കുറിച്ചുള്ള അതൃപ്തി രാജ്ഭവൻ അധികൃതരെ കൃഷിവകുപ്പ് അറിയിക്കുകയായിരുന്നു.
രാജ്ഭവന്റെ സെൻട്രൽ ഹാളിലെ ഈ ചിത്രം നേരത്തെതന്നെ വെച്ചതാണെന്നും മുൻപ് പല പരിപാടികളും ഈ പശ്ചാത്തലത്തിൽ നടന്നതാണെന്നും അതിനാൽ ചിത്രം നീക്കാനാകില്ലെന്നുമുള്ള നിലപാട് ഗവർണർ സ്വീകരിച്ചു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്കരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റി. രാജ്ഭവനിൽ തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാഘോഷം ഗവർണറുടെ നേതൃത്വത്തിലും നടന്നു.