നടൻ വിനായകൻ (Vinayakan) കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി മാറിയിരുന്നു. മദ്യപാനം മൂലം രോഗാവസ്ഥയിൽ ആയവർ പോലും ഇപ്പോള്‍ പൊതുവേദിയില്‍ വന്ന് യുവാക്കാളെ ഉപദേശിക്കുകയാണെന്നായിരുന്നു വിനായകൻ കുറിപ്പിൽ പറഞ്ഞത്.
ഇതിന് പിന്നാലെ വിനായകന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ അധികവും അദ്ദേഹം ലക്ഷ്യം വെക്കുന്നത് നടൻ സലിംകുമാറിനെയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്ക് എത്തിയ സലിംകുമാർ നടക്കുന്നതിനിടെ ഇടറി വീഴുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാദമായ കുറിപ്പ് വിനായകന്‍ പിന്നീട് പിന്‍വലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഇപ്പോഴും സജീവമാണ്.
അത്തരത്തില്‍ സിനിമ പാരഡൈസോ ക്ലബ്ബ് എന്ന യൂട്യൂബ് ചാനലില്‍ വന്ന കുറിപ്പിന് താഴെ സലിംകുമാറിന്റെ മകന്‍ ചന്തു എഴുതിയ മറുപടിയും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ‘ഭാഷ ഇത്തിരി മോശം ആണേലും പറയുന്നത് വിനായകൻ ആണെങ്കിലും ഇത് അത്യാവശ്യം ആയിരുന്നു എന്ന് തോന്നുന്നു. കുറെ ആയി ഉപദേശി ആളുകളുടെ മെക്കിട്ട് കേറുന്നു.’ എന്ന പോസ്റ്റിന് താഴെയായിരുന്നു ചന്തുവിന്റെ മറുപടി.
‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ.. നിന്റെ അച്ഛനില്ലേ, അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്‌സ്‌പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല.’-ചന്തു കുറിച്ചു.
സലിം കുമാറിനെ കേള്‍ക്കാന്‍ വരുന്നവരോടാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അവിടെയെല്ലാം പോയിരുന്ന് എന്നെപ്പോലെ കുടിച്ച് ലിവര്‍ സീറോസിസ് വരുത്തിവെക്കൂ എന്ന് പറയാന്‍ പറ്റില്ലല്ലോ എന്നും ചന്തു കുറിച്ചു. അനുഭവിക്കുന്നവര്‍ക്കാണ് അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞ് മനസിലാക്കാനും സാധിക്കുകയുള്ളൂവെന്നും ചന്തു മറ്റൊരു കമന്റായി കുറിച്ചു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുന്നു. വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാൽ, കുഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേയെന്നും ചന്തു ചോദിക്കുന്നു.