വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജൂൺ 2, തിങ്കളാഴ്ച) തുറക്കും. തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ പെയ്തിരുന്നതിനാൽ സ്കൂൾ തുറക്കുന്നത് മാറ്റിവെക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ലെന്നും പകരം പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കുമെന്നും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കുമെന്നും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടയിൽ പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി അരമണിക്കൂർ കൂടി ക്ളാസിലിരുന്ന് പഠിക്കേണ്ടി വരുമെന്ന റിപ്പോർട്ടുമുണ്ട്. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ദിവസം അരമണിക്കൂർ പഠന സമയം കൂട്ടാനുള്ള നിർദേശം ഗുണനിലവാര സമിതി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സംഘടനകൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തിടുക്കത്തിലുള്ള ഈ തീരുമാനം നടപ്പിലാക്കുന്നത്. രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെ ഹൈസ്കൂൾ ക്ളാസുകൾ ക്രമീകരിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. ഒപ്പം 7 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കും.