എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്ലൻഡ് സുന്ദരി ഓപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേള്‍ഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.
മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. മിസ് ഇന്ത്യ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. അവസാന എട്ടുപേരില്‍ ഇടം പിടിക്കാൻ നന്ദിനിക്കായില്ല. 2017ലെ ലോകസുന്ദരി മാനുഷി ഷില്ലർ, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒൻപതംഗ ജഡ്ജിങ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്.