കോട്ടയം: പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രാമപുരം സ്വദേശിയായ പ്രതിക്ക് 11 വർഷവും 3 മാസവും കഠിനതടവും 70500/- രൂപ പിഴയും.
കോട്ടയം രാമപുരം പള്ളിയാമ്പുറം ഭാഗത്തു നെടുംതൊട്ടിയിൽ വീട്ടിൽ ഷാജി (56) എന്നയാളെയാണ് 11 വർഷവും 3 മാസവും കഠിന തടവിനും,70,500/-രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്‌ജ് റോഷൻ തോമസ് ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചാൽ 60,000/-രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2024 മെയ് 22 ന് ആയിരുന്നു കേസിന് ആസ്‌പദമായ സംഭവംനടന്നത്.

രാമപുരം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന വിൽസൺ വി പി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.രാമപുരം എസ് എച്ച് ഒ ആയിരുന്ന ഉണ്ണികൃഷ്ണൻ. കെ തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.