വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനായ ബെയിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. രണ്ടു ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിൻ ദാസ് തൻ്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മർദിച്ചതെന്നാണു പരാതി. മർദനമേറ്റ ജൂനിയർ അഭിഭാഷകയ്ക്കൊപ്പമാണെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ്റ് പള്ളിച്ചൽ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അഭിഭാഷകയെ ഉപദ്രവിച്ച വിവരമറിഞ്ഞ് അവിടെ പോയി അവരെ കണ്ടുവെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി പറഞ്ഞു. സംഘടന ഒപ്പമുണ്ടെന്ന് അവരോടു പറഞ്ഞു. പൊലീസ് നടപടികൾക്കും അന്വേഷണത്തിനും ചികിത്സയ്ക്കും വേണ്ട സഹായം നൽകുമെന്നു അറിയിച്ചുവെന്നും സെക്രട്ടറി വ്യക്തമാക്കി. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിൻ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണം.

കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ് ലിൻ ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബെയ്ലിൻ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിൽനിന്ന് പൊലീസിനെ തടഞ്ഞെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.മറ്റൊരു ജൂനിയറുമായുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്ന്ശ്യാമിലി പറഞ്ഞു.

“കോടതിയിൽ എത്തിയപ്പോൾ അടുത്തുചെന്ന് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു സീനിയറോട് പറഞ്ഞു. നീ പറയുന്നതൊന്നും എനിക്കു കേൾക്കേണ്ടെന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ ഇറങ്ങി പോകാൻതുടങ്ങി. സർ തന്നെ ആ ജൂനിയറിന് മുന്നറിയിപ്പു നൽകണം. അല്ലെങ്കിൽ എനിക്കു ചെയ്യേണ്ടിവരുമെന്നു അപ്പോൾ ഞാൻ പറഞ്ഞു. തുടർന്ന് എന്റെ കാര്യത്തിൽ ഇടപെടരുതെന്നും ജോലി ചെയ്യാൻ വന്നാൽ അതുചെയ്താൽ മതിയെന്നും അടുത്തുനിന്ന ജൂനിയറിനോടു ഞാൻ പറഞ്ഞു. അപ്പോൾ നീ ഇത് ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് അവരുടെ മുന്നിൽ വച്ച് സർ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണിട്ട് വീണ്ടും അടിച്ചു.”- ശ്യാമിലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *