കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിർമിച്ച ലാമിനർ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിച്ചു. വായുവിലൂടെ പകരുന്ന അണുബാധ പൂർണമായും ഒഴിവാക്കുന്ന രീതിയിലുള്ള മൂന്ന് ശസ്ത്രക്രിയാമുറികളാണ് (ലാമിനർ ഓപ്പറേഷൻ തിയേറ്റർ) ആശുപത്രിയിലുള്ളത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ഒരു ശസ്ത്രക്രിയമുറി കണ്ണിനുവേണ്ടിമാത്രം മാറ്റിവെച്ചിരിക്കുകയാണ്. ആദ്യദിനം ആശുപത്രിയിൽ എട്ട് ശസ്ത്രക്രിയകളാണ് നടത്തിയത്. ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ശസ്ത്രക്രിയ ഉപകരണം അണുവിമുക്തമാക്കുന്നതിനുള്ള സിഎസ്എസ്ഡി ഉൾപ്പെടെയുള്ള ആധുനിക ശസ്ത്രക്രിയാ വിഭാഗമാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ശസ്ത്രക്രിയാവിഭാഗം പ്രവർത്തിക്കുന്നത്. നാല് കിടക്കകൾവരെ ഇടാവുന്ന രീതിയിലാണ് ഐസിയു ക്രമീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനം വന്നതോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന അണുബാധ കുറയ്ക്കാൻ കഴിയും.

2024 ഫെബ്രുവരിയിൽ ഓപ്പറേഷൻ തിയേറ്ററിന്റെ പണികൾ പൂർത്തിയാക്കിയിരുന്നു. ശസ്ത്രക്രിയവിഭാഗം അണുവിമുക്തമാക്കുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങളും ജനറേറ്റർ എന്നിവ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവർത്തനം വൈകിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആർദ്രം പദ്ധതിയിലൂടെ ഒരുകോടി രൂപയും ദേശീയ ആരോഗ്യദൗത്യം ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപയും ചെലവഴിച്ചാണ് ലാമിനാർ ഓപ്പറേഷൻ തിയേറ്റർ സ്ഥാപിച്ചത്.
വാഴൂർ ബ്ലോക്ക് പഞ്ചായത്തും ആശുപത്രി ഓൺ ഫണ്ടും പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. ലാമിനർ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനം ആരംഭിച്ചതോടെ മികച്ച സേവനം നൽകാൻ സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറ മാത്യു അറിയിച്ചു.
