ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത റിയാലിറ്റി ഷോയിൽനിന്നുള്ള വൈറൽ ക്ലിപ്പിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. അശ്ലീല ഉള്ളടക്കം സ്ട്രീം ചെയ്ത ഒടിടി ആപ് നിരോധിക്കാത്തതിനെതിരെ ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.
‘ഉല്ലു’ ആപ് എന്ന ഒടിടി പ്ലാറ്റ്ഫോമിൽ, നടൻ അജാസ് ഖാൻ അവതരിപ്പിച്ച ‘ഹൗസ് അറസ്റ്റ്’ എന്ന റിയാലിറ്റി ഷോയിലെ ഉള്ളടക്കം സംബന്ധിച്ചാണ് പ്രതിഷേധം. ഷോയിലെ ഏകദേശം രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് എക്‌സിൽ പങ്കുവച്ച പ്രിയങ്ക ചതുർവേദി, അത്തരം ആപ്പുകളിലെ അശ്ലീല ഉള്ളടക്കത്തെ കുറിച്ച് സർക്കാരിനെ ആവർത്തിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചു.
‘‘അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കം സ്ട്രീം ചെയ്തതിന് കഴിഞ്ഞ വർഷം മാർച്ച് 14ന് 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ വിലക്കിയിരുന്നു. എന്നാൽ ഇത്തരം ഉള്ളടക്കം വിതരണം ചെയ്യുന്നതിൽ പ്രധാനപ്പെട്ടവയായ ഉല്ലു ആപ്, ആൾട്ട് ബാലാജി എന്നിവ ഈ വിലക്കിൽ നിന്ന് രക്ഷപ്പെട്ടെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഞാൻ ഉന്നയിച്ചിട്ടുണ്ട്. അവരുടെ മറുപടിക്കായി ഞാൻ ഇപ്പോഴും കാത്തിരിക്കുകയാണ്.’’– പ്രിയങ്ക ചതുർവേദി പറഞ്ഞു.
റിയാലിറ്റി ഷോയിൽ കാമസൂത്രയിലെ വിവിധ സെക്സ് പൊസിഷനെ കുറിച്ച് ഒരു മത്സരാർത്ഥിയോട് അജാസ് ഖാൻ ചോദിക്കുന്നതാണ് പ്രിയങ്ക ചതുർവേദി പങ്കുവച്ച വിഡിയോയിലുള്ളത്. തുടർന്ന് മറ്റു മത്സരാർഥികളോട് ഈ പൊസിഷൻ കാണിക്കാൻ ആവശ്യപ്പെടുന്നുമുണ്ട്. ഇതിനെതിരെയാണ് വ്യാപക വിമർശനമുയരുന്നത്. ഇത്തരത്തിലുള്ള പരിപാടിയിൽ പങ്കെടുക്കുത്തതിന് നടൻ അജാസ് ഖാനെതിരെയും വിമർശനമുണ്ട്.
അശ്ലീല ഉള്ളടക്കത്തിന്റെ സ്ട്രീമിങ് നിരോധിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഏപ്രിൽ 28ന് സുപ്രീം കോടതി കേന്ദ്രത്തിനും ഒടിടിക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടിസ് അയച്ചിരുന്നു. ഫെബ്രുവരിയിൽ‘ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ രൺവീർ അലാബാദിയ നടത്തിയ അശ്ലീല പരാമർശവും വിവാദമായിരുന്നു.