ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോട് കടം വീട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (54 പന്തില്‍ പുറത്താവാതെ 73), ദേവ്ദത്ത് പടിക്കല്‍ (35 പന്തില്‍ 61) എന്നിവരാണ് ആര്‍സിബിയുടെ വിജയശില്‍പ്പികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിന്നസ്വാമിയില്‍ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനായിരുന്നു ജയം.

ആദ്യ ഓവറില്‍ തന്നെ ആര്‍സിബിക്ക് ഫിലിപ് സാള്‍ട്ടിന്റെ (1) വിക്കറ്റാണ് നഷ്ടമായിരുന്നു. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് ക്യാച്ച്. എന്നാല്‍ ദേവ്ദത്ത് – കോലി കൂട്ടുകെട്ട് ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തി. ഇരുവരും 103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ആര്‍സിബിയുടെ വിജയത്തിന് ഇന്ധനമായതും. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ദേവ്ദത്തിനെ ഹര്‍പ്രീത് ബ്രാര്‍ മടക്കുകയായിരുന്നു. 35 പന്തുകള്‍ മാത്രം നേരിട്ട ദേവ്ദത്ത് നാല് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രജത് പടിധാറിന് (12) തിളങ്ങാനായില്ല. എന്നാല്‍ ജിതേഷ് ശര്‍മയെ (11) കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. 54 പന്തുകള്‍ കളിച്ച കോലി ഒരു സിക്‌സും ഏഴ് ഫോറും നേടി.

നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു പഞ്ചാബിന്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) – പ്രഭ്‌സിമ്രാന്‍ സഖ്യം 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പ്രിയാന്‍ഷിന് അധികദൂരം മുന്നോട്ടുപോവാനായില്ല. പ്രിയാന്‍ഷിനെ ക്രുനാല്‍ പാണ്ഡ്യ, ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചു. വൈകാതെ പ്രഭ്‌സിമ്രാനെ മടക്കാനും ക്രുനാലിന് സാധിച്ചു. ഇത്തവണയും ഡേവിഡിന് ക്യാച്ച്. ശ്രേയസ് അയ്യരെ (6) റൊമാരിയോ ഷെപ്പേര്‍് പുറത്താക്കുകയും നെഹല്‍ വധേര (5) റണ്ണൗട്ടാവുകയും ചെയ്തതോടെ പഞ്ചാബിന് നാലിന് 76 എന്ന നിലയിലായി. പിന്നീട് ജോഷ് ഇന്‍ഗ്ലിസ് (27) – ശശാങ്ക് സിംഗ് (33 പന്തില്‍ 31) സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ ഇന്‍ഗ്ലിസിനെ ബൗള്‍ഡാക്കി സുയഷ് ബ്രേക്ക് ത്രൂ നല്‍കി.

അതേ ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) ബൗള്‍ഡായി. മാര്‍കോ ജാന്‍സന്‍ (20 പന്തില്‍ 25) – ശശാങ്ക് സഖ്യമാണ് പഞ്ചാബിനെ 150 കടത്താന്‍ സഹായിച്ചത്. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങിയത്. ആര്‍സിബി ഒരു മാറ്റം വരുത്തിയിരുന്നു. ലിയാം ലിവിംഗ്സ്റ്റണ് പകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (സി), ജോഷ് ഇംഗ്ലിസ്, നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *