കോട്ടയം: ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിച്ചെന്ന് ആവർത്തിച്ച് സഹോദരൻ ജിറ്റു തോമസ്. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്‌മോളെ പീഡിപ്പിച്ചിരുന്നു. മുൻപ് ഉണ്ടായ പീഡനങ്ങളുടെ വിവരങ്ങൾ ജിസ്‌മോൾടെ അച്ഛനും സഹോദരനും പൊലീസിൽ മൊഴി നൽകി. മരിച്ച ജിസ്മോളുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി ഏറ്റുമാനൂർ പൊലീസ് ആണ് എടുത്തത്.

ജിസ്മോളെ ഭര്‍ത്താവ് ജിമ്മി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും കടുത്ത ശാരീരിക മാനസിക പീഡനത്തിനൊടുവിലാണ് മക്കള്‍ക്കൊപ്പം പുഴയില്‍ച്ചാടി ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ജിസ്മോൾ സഹോദരൻ ജിറ്റുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഏറെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിച്ച് ഫോൺ വെച്ച ജിസ്മോളുടെയും മക്കളുടെയും മരണവാർത്തയാണ് പിന്നാലെ കുടുംബം കേട്ടത്.

ജിമ്മിയുടെ അമ്മയും സഹോദരിയും വീട്ടിൽ കടുത്ത മാനസിക പീഡനം നടത്തിയിരുന്നതായും പിതാവ് പി. കെ.തോമസ് പറഞ്ഞു . ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ജിമ്മിയുടെ വീട്ടിൽ ജിസ്‌മോളുടെ അത്യാവശ്യങ്ങൾക്ക് പോലും പണം നൽകിയിരുന്നില്ല. മരിക്കുന്നതിന് മുൻപ് വീട്ടിൽ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രകോപനം. ഈ പ്രശ്നങ്ങൾ എന്താണെന്ന് പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഫോൺ ഭർത്താവ് ജിമ്മി വാങ്ങി വെച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പലതവണ ജിസ്‌മോളെ ഭർതൃവീട്ടിൽ നിന്ന് കൂട്ടികൊണ്ട് വരാൻ ശ്രമിച്ചിരുന്നു. ജിസ്സ്‌മോൾടെ സഹോദരൻ പറഞ്ഞു. ജിസ്മോളുടെയും മക്കളുടെയും മ‍ൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ടെന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് ജിസ്മോളും കുട്ടികളും ആത്മഹത്യ ചെയ്തത്. വീട്ടിൽ വെച്ച് കൈ ഞെരമ്പ് മുറിച്ച് കുട്ടികൾക്ക് വിഷം നൽകി പിന്നീട് പുഴയിൽ ചാടുകയായിരുന്നു. ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സംബന്ധിച്ചുള്ള ആരോപണങ്ങളിൽ നിലവിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *