ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നത്.ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും വിഭവങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത സാമൂഹിക പ്രതീക്ഷകളുമെല്ലാം സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമായി ഇന്നും തുടരുന്നു.

സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു സമീപനം മാത്രമല്ല.സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും ആഗോള വികസനത്തിനുമെല്ലാം അനിവാര്യമായ കാര്യമാണത്. ലോകമെമ്പാടും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തിൽ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം.

വനിതാ ദിനത്തിന്റെ ചരിത്രം

1900-ന്റെ തുടക്കത്തിലാണ് വനിതാ ദിനമെന്ന ആശയം ഉയര്‍ന്ന് വന്നത്. 1909-ലാണ് ആദ്യമായി വനിതാ ദിനം ആചരിക്കുന്നത്, ഇത് ദേശീയ വനിതാ ദിനമായാണ് കണക്കാക്കിയിരിക്കുന്നത്. 1909 ല്‍ ന്യൂയോര്‍ക്കില്‍ 15,000-ത്തോളം സ്ത്രീകള്‍, മെച്ചപ്പെട്ട വേതനത്തിനും വോട്ടവകാശത്തിനും ജോലി സമയം കുറയ്ക്കുന്നതിനുമായി മാര്‍ച്ച് നടത്തി. അതേ സമയം 1910-ല്‍ കോപ്പന്‍ഹേഗനില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനം നടന്നു, അവിടെ ജര്‍മനിയിലെ സോഷ്യല്‍ ഡേമോക്രാറ്റിക് പാര്‍ട്ടി അംഗം അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം അവതരിപ്പിച്ചു. 1911 മാര്‍ച്ച് ഒമ്പതിന് ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. പിന്നീട് 1977 ല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി തീരുമാനിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രധാന്യം

ലിംഗ അസമത്വവും വിവേചനവും നമ്മുടെ സമൂഹത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. എല്ലായ്‌പ്പോഴും സ്ത്രീകള്‍ അതിന്റെ ഇരകളായ് മാറാറുണ്ട്. ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്നതിനും, പ്രത്യുല്‍പാദന അവകാശങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അവകാശങ്ങള്‍, അതിക്രമങ്ങള്‍, തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും ബോധവല്‍ക്കരണം നടത്താനുമുളള ഒരു വേദിയായി ഇത് മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *