പോട്ട ഫെഡറൽ ബാങ്ക്കവർച്ചയ്ക്കു പിന്നിൽ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്‌ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പൊലീസ് ഉദ്യോഗസ്‌ഥർ പറയുന്നു. കാഷ് കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയോടു താക്കോൽ എവിടെയെന്ന് മോഷ്‌ടാവ് ചോദിച്ചതു ഹിന്ദിയിലാണ്. ഇതര സംസ്‌ഥാനത്തു നിന്നുള്ള മോഷ്ട്‌ടാവ് ആണോ അതോ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇയാൾ ഹിന്ദിയിൽ സംസാരിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നു.
മോഷണത്തിനു ശേഷം ഇടവഴികളിലൂടെയാണ് ഇയാൾ കടന്നുകളഞ്ഞത്. കവർച്ച നടത്തിയതു 35 വയസ്സിനു താഴെയുള്ള ആളാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ശുചിമുറിയിൽ രണ്ട് ജീവനക്കാരെ പൂട്ടിയിട്ട ശേഷം കൗണ്ടറിലിരുന്ന വനിതാ ജീവനക്കാരിയെ കത്തി കാട്ടിയാണു പണം തട്ടിയത്. ഏകദേശം 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് സൂചന. രണ്ടര മിനിറ്റു കൊണ്ടാണ് ഇയാൾ പണം മുഴുവൻ കവർന്നത്.
മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിയ്ക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച. ബൈക്കിലെത്തിയ ആൾ കൗണ്ടറിലെത്തി കസേര ഉപയോഗിച്ച് ഗ്ലാസ് തല്ലി തകർത്താണു പണം കവർന്നത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.