കോട്ടയം: സഹപാഠികളുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഡംബൽ തൂക്കി റാഗിംങ് ക്രൂരത നടത്തിയ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേർ പിടിയിൽ. മെഡിക്കൽ കോളേജ് നഴ്സിംങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ വിവേക്, റിജിൽ ജിത്ത്, രാഹുൽ രാജ്, ജീവൻ, സാമുവേൽ ജോൺ എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.
കഴിഞ്ഞ നവംബർ മുതലാണ് ഒന്നാം വർഷ വിദ്യാർത്ഥികളെ ഈ സംഘം റാഗിംങിന്റെ പേരിൽ പീഡിപ്പിച്ചിരുന്നത്. പീഡനം സഹിക്കവയ്യാതെ ഒന്നാം വർഷ വിദ്യാർത്ഥികളായ മൂന്നു പേരാണ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. മൂന്നു പേരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ക്രൂരമായ രീതിയിലുള്ള പീഡന മുറകളാണ് ഇവർ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയിരുന്ന പ്രതികൾ, ഈ മുറിവുകളിൽ ലോഷൻ ഒഴിച്ചിരുന്നു. ഈ ലോഷൻ വീണ് വേദനെയെടുത്ത് പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. തുടർന്ന് നഗ്നരാക്കി നിർത്തുകയും സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. മൂന്നു മാസത്തോളമായി റാംഗിംങിന്റെ പേരിലുള്ള പീഡനം തുടർന്നതോടെയാണ് കുട്ടികൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത പൊലീസ് കർശന നടപടികളിലേയ്ക്കു കടക്കുകയായിരുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികൾ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നതായും പരാതി നൽകിയ വിദ്യാർത്ഥികൾ പറയുന്നു. പിടിയിലായ സീനിയർ വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

