നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും രണ്ടു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണു പൊലീസ് പിടിച്ചത്. പോത്തുണ്ടി വനമേഖലയിൽ ഒളിവിലായിരുന്ന പ്രതി വീട്ടിലേക്കു ഭക്ഷണം തേടി വരുന്നതിനിടെ ഇന്നലെ രാത്രി പത്തുമണിയോടെയാണു കസ്റ്റഡിയിലായത്. ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. 5 പേരെയാണു താൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അതിൽ 2 പേരെ മാത്രമേ ഇപ്പോൾ വകവരുത്തിയിട്ടുള്ളൂ എന്നും ഇയാൾ പൊലീസിനു മൊഴി നൽകിയെന്നാണു വിവരം.
നെന്മാറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ പ്രതിക്കെതിരെ രോഷവുമായി ജനങ്ങളെത്തി. പ്രതിയെ കാണിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേർ തടിച്ചുകൂടിയതോടെ പൊലീസ് സ്റ്റേഷന്റെ ഗേറ്റും വാതിലും അടച്ചു. ജനം ഗേറ്റ് തല്ലിത്തകർത്ത് അകത്തു കയറിയതോടെ പൊലീസിനു ലാത്തിവീശേണ്ടി വന്നു. പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചതായി നാട്ടുകാർ പറഞ്ഞു. രാത്രിതന്നെ പൊലീസ് ചെന്താമരയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നു ഡിവൈഎസ്പി എൻ.മുരളീധരൻ അറിയിച്ചു. ക്ഷീണിതനായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൾ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. പ്രതി വിഷമോ മറ്റോ കഴിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.
5 വർഷം മുൻപു നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയാണു സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊലപ്പെടുത്തിയത്. രണ്ടു ദിവസത്തിൽ കൂടുതൽ ഭക്ഷണമില്ലാതെ ഇയാൾക്കു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു സഹോദരൻ പൊലീസിനു വിവരം നൽകിയിരുന്നു. നാട്ടിലെത്തിയാൽ പിടികൂടാൻ മഫ്തിയിലും പൊലീസിനെ വിന്യസിച്ചിരുന്നു. ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരന്റെ നേതൃത്വത്തിൽ നൂറിലധികം പേർ ഉൾപ്പെട്ട പൊലീസ് സംഘമാണു തിരച്ചിൽ നടത്തിയത്.
ഇരട്ടക്കൊലയ്ക്കു കാരണമായ പൊലീസ് വീഴ്ചയിൽ നെന്മാറ സ്റ്റേഷൻ ഇൻസ്പെക്ടർ എം.മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്തു. പൊലീസിനു വീഴ്ച സംഭവിച്ചതായി ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോർട്ടിനു പിന്നാലെയാണ് ഇൻസ്പെക്ടറെ ഉത്തരമേഖലാ ഐജി സസ്പെൻഡ് ചെയ്തത്.