ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിച്ചതിന് ഇമാമിനെ അറസ്റ്റ്ചെയ്ത് രണ്ട് ലക്ഷംരൂപ പിഴ ചുമത്തി. വെള്ളിയാഴ്ച്ച ദിവസമായ ഇന്നലെ സംഭല് ജില്ലയിലെ കോട് ഗാര്വി മേഖലയിലെ അനാര് വാലി മസ്ജിദിലെ ഇമാമിനെയാണ് അറസ്റ്റ്ചെയ്തത്.

‘പള്ളിയിൽ ഉച്ചഭാഷിണി ഉയര്ന്ന ശബ്ദത്തില് ഉപയോഗിച്ചതിനാണ് അറസ്റ്റെന്ന് സംഭല് സബ് ഡിവിഷണല് മജിസ്ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. 23 കാരനായ തഹ്സീബ് ആണ് അറസ്റ്റിലായത്. അറസ്റ്റ്ചെയ്ത ശേഷം കോടതിയില് ഹാജരാക്കിയ ഇമാമിനെ പിന്നീട് ജാമ്യത്തില് വിട്ടയച്ചതായി പൊലിസ് പറഞ്ഞു.

എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച്‌ അടുത്ത ആറ് മാസത്തേക്ക് സമാനമായ പെരുമാറ്റത്തില് നിന്ന് വിട്ടുനില്ക്കാനും ഇമാമിനോട് നിര്ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം പള്ളിയില് ഇനി ആറുമാസത്തേക്ക് ഇമാമിന് ബാങ്ക് വിളിക്കാന് കഴിയില്ല.

കോട് ഗാര്വി മേഖലയിലെ മുഗള് കാലഘട്ടത്തില് നിര്മിച്ച ഷാഹി ജുമാ മസ്ജിദിനു മേല് ഹിന്ദുത്വവാദികള് അവകാശവാദം ഉന്നയിച്ചതിനെത്തുടര്ന്ന് പ്രദേശത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. പള്ളിയില് സര്വേക്കെത്തിയ സംഘത്തിന് നേരെ പ്രതിഷേധിച്ച ആറുപേരെ വെടിവച്ചുകൊന്നിരുന്നു. ഇതിനിടെയാണ് ഇമാമിനെ അറസ്റ്റ്ചെയ്തിരിക്കുന്നത്.ആറുപേര് കൊല്ലപ്പെട്ട ഇവിടെ നിയമവിരുദ്ധമെന്നാരോപിച്ച്‌ വ്യാപാരസ്ഥാപനങ്ങളും വീടുകളും യു.പി പൊലിസ് ബുള്ഡോസര് ഉപയോഗിച്ച്‌ തകര്ത്തിരുന്നു. വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ചാണ് പൊലിസ് 20 ഓളം വീടുകളും സ്ഥാപനങ്ങളും തകര്ത്തത്. ബുള്ഡോസര് രാജിനെതിരേ സുപ്രിംകോടതിയുടെ കടുത്ത മുന്നറിയിപ്പ് നിലനില്ക്കെയാണ് ഇതെല്ലാം അവഗണിച്ചുള്ള യോഗി പൊലിസിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *