ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിയായ ഭർത്താവിന് വധശിക്ഷ. മാന്നാർ ആലുംമൂട്ടിൽ താമരപ്പള്ളി വീട്ടിൽ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് പ്രതിയെ ശിക്ഷിച്ചത്.
2004 ഏപ്രിൽ രണ്ടിന് പകൽ മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നേകാൽ വയസ്സുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതിയുടെ ക്രൂരത.
ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളിൽവെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണൻ മാന്നാർ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ 2023-ലാണ് വീണ്ടും പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ്കുമാർ ഹാജരായി.