ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്റെ അർഥം. തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് ഈ പേര് നൽകിയത്. തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത ഒരു ഗ്രാമത്തിലെ ആളുകളെയാണ് കുറുവ സംഘം എന്ന് വിശേഷിപ്പിച്ചിരുന്നത്. നിലവിലെ കുറുവ സംഘത്തിൽ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തിൽ നിന്നല്ല.
ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുറഞ്ഞത് മൂന്നുപേരായിരിക്കും ഒരു സ്ഥലത്തേക്ക് മോഷ്ടിക്കാൻ പോകുന്നത്. മോഷണത്തെ തൊഴിലായി കാണുന്ന ജനങ്ങളാണെന്നതിനാൽ യാതൊരു കുറ്റബോധവും ഇവർക്ക് ഉണ്ടാകില്ല. പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവുമെല്ലാം കൂടിച്ചേർന്നാണ് ഇവർ ഓരോ പ്രദേശങ്ങളിലേക്കെത്തുന്നത്.
പകൽ സമയങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്ത് നടന്ന് മോഷ്ടിക്കേണ്ട വീടുകൾ കണ്ടുവയ്ക്കുന്ന സംഘം രാത്രി എത്തുന്നതാണ് രീതി. ആയുധങ്ങളുമായി എത്തുന്ന സംഘം അർധനഗ്നരാകും ദേഹമാകെ എണ്ണയും കരിയും തേക്കും. പിടിക്കപ്പെടുമെന്നുറപ്പായാൽ ആക്രമണം ആരംഭിക്കുന്ന ഇവർ ഒന്നിനും മടിക്കില്ല. അടുക്കള ഭാഗത്ത് വാതിൽ തകർത്ത് അകത്ത് കയറുന്നതാണ് ഇവരുടെ രീതി. കുട്ടികളുടെ കരയുന്നതുപോലെ ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്.
ആലപ്പുഴയിൽ മോഷണ പരമ്പര തുടർക്കഥയായതിന് പിന്നാലെ ആരാണ് ഈ കുറുവ സംഘം എന്ന സംശയം എല്ലാവരിലും ഉടലെടുത്തിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ മോഷണം കൂലിത്തൊഴിൽ ആയി സ്വീകരിച്ച ഒരു കൂട്ടർ എന്നത് തന്നെയാണ് ശരിയായ ഉത്തരം.