ന്യൂഡല്‍ഹി: കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന പ്രമുഖ എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബൈജൂസും ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം.

അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് കടക്കാര്‍ക്കുവേണ്ടി ബൈജൂസ് ബിസിസിഐയ്ക്ക് 158 കോടി രൂപ നല്‍കിയത് ചോദ്യംചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്ലാസ് ട്രസ്റ്റിന്റെ ഹര്‍ജി പരിഗണിച്ചത്.കമ്പനി ലോ ട്രിബ്യൂണലിലെ നടപടികളിലും ഉത്തരവിന്റെ സാധുതയിലും വാദത്തിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

മറ്റു കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്റെ കാരണം കോടതി ആരാഞ്ഞു. ഇത്തരമൊരു ഇടപാടിന് കമ്പനി ലോ ട്രിബ്യൂണല്‍ എങ്ങനെ അംഗീകാരം കൊടുത്തുവെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed