കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ ഗംഗാവലി പുഴയുടെ തീരത്തു നിന്നാണ് അസ്ഥി കണ്ടെത്തിയത്.
ഇന്ന് നടത്തിയ തിരച്ചിലിന്റെ അവസാന സമയത്താണ് ഡ്രഡ്ജർ അസ്ഥി കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എംഎൽഎ സ്ഥിരീകരിച്ചിട്ടുണ്ട്.
ഷിരൂരില്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ദൗത്യത്തില്‍ ചേരാനായി നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. നേരത്തെ സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്.