കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകി. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞു.

തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. നിലവിൽ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാനുള്ള ട്യൂബും കണ്ടെത്തി.

അപകടമുണ്ടാകുന്നതിന് തലേന്നാണ് അജ്മലും ശ്രീക്കുട്ടിയും മുറിയെടുത്തത്. അപകടത്തിന് തലേന്നാണ് പ്രതികള്‍ രാസലഹരി ഉപയോഗിച്ചത്. രാസലഹരി ഉപയോഗിക്കാനായി പ്രതികള്‍ ഹോട്ടലില്‍ മുറിയെടുക്കാറുള്ളതായി പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുവതിയെ കാര്‍കയറ്റി കൊന്ന സംഭവത്തിലെ ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞായറാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ അപകടം നടന്ന സ്ഥലത്തും ഹോട്ടലിലുമെത്തിച്ച് തെളിവെടുക്കും. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *