വിവാഹം കഴിഞ്ഞ് 40 ദിവസത്തിന് ശേഷം ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി യുവതി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഒന്നരമാസം എന്ന് കേൾക്കുന്നതിലും ഞെട്ടലുണ്ടക്കുന്നത് ഇതിന് പിന്നിലെ കാരണമാണ്. ഭർത്താവിന് ദിവസവും കുളിക്കുന്ന ശീലമില്ല എന്നുള്ളതാണ് ഭാര്യയുടെ പരാതി. വെറും പരാതിയല്ല, വിവാഹ മോചനത്തിലേയ്ക്ക് നയിച്ചത് തന്നെ ഭർത്താവിൻ്റെ ഈ ശീലമാണ്.
മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ ഭർത്താവ് കുളിക്കാറുള്ളൂ, ഇത് വല്ലാത്ത ദുർഗന്ധത്തിന് കാരണമാകുന്നതായും യുവതി പറയുന്നു. ഇത്രയും മോശം ശുചിത്വം പാലിക്കുന്ന ഒരു പുരുഷനൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് പരാതിപ്പെട്ട് യുവതി ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെൻ്ററിനെ സമീപിച്ചു.
ഉദ്യോഗസ്ഥർ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ മറുപടി കേട്ട് അവർ ഞെട്ടി. താൻ സാധാരണയായി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കാറുള്ളൂ എന്നും ആഴ്ചയിൽ ഒരിക്കൽ ഗംഗാജൽ (ഗംഗാ നദിയിൽ നിന്നുള്ള വെള്ളം) ദേഹത്ത് തളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 40 ദിവസത്തെ ദാമ്പത്യത്തിനിടയിൽ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി താൻ ആറ് തവണ കുളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ, ദമ്പതികൾ തമ്മിൽ വലിയ തർക്കങ്ങൾ ആരംഭിച്ചു. ഈ തർക്കങ്ങൾക്കെല്ലാം കാരണം ഇയാളുടെ ശുചിത്വമായിരുന്നു. തുടർന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതായും ഫാമിലി സെൻ്ററിലെ ഒരു കൗൺസിലർ പറഞ്ഞു.
തുടർന്ന്, അവളുടെ കുടുംബം പ്രാദേശിക പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡന പരാതി നൽകുകയും വിവാഹമോചനം തേടുകയും ചെയ്തു. പോലീസുമായി നടത്തിയ ചർച്ചയിൽ ശുചിത്വം മെച്ചപ്പെടുത്താനും ദിവസവും കുളിക്കാനും രാജേഷ് സമ്മതിച്ചു. എന്നിരുന്നാലും, അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ഭാര്യ തയ്യാറായില്ല. കൂടുതൽ പരിഹാരത്തിനായി സെപ്റ്റംബർ 22-ന് കൗൺസിലിംഗ് സെൻ്ററിലേക്ക് മടങ്ങാൻ ദമ്പതികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.