കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍ പ്രതികരണവുമായി പരാതിക്കാരി. തന്നെ അറിയില്ലെന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നുമുള്ള നിവിന്‍ പോളിയുടെ പ്രതികരണത്തിന് മറുപടിയുമായാണ് യുവതി രംഗത്തുവന്നത്.

നടനെതിരെ ജൂണിൽ നല്‍കിയ പരാതിയില്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞെങ്കിലും പീഡിപ്പിച്ചു എന്ന് അന്ന് തന്നെ സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തെളിവില്ലെന്ന് പറഞ്ഞാണ് പോലീസ് കേസെടുക്കാതിരുന്നത്. തെളിവുകള്‍ ഉണ്ടായിരുന്ന ഫോണ്‍ ദുബായില്‍വച്ച് പ്രതികള്‍ പിടിച്ചെടുത്തുവെന്നും പരാതിക്കാരി ആരോപിച്ചു.

‘ഞാന്‍ ഒരു യുവതിയെ ദുബായില്‍ വച്ച് പരിചയപ്പെട്ടു. യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്നും ഒരു ഏജന്‍സിയെ പരിചയമുണ്ടെന്നും പറഞ്ഞ് എന്റെ കൈയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി. തിരിച്ചു ചോദിച്ചപ്പോള്‍ തന്നില്ല. പിന്നീട് ഒരു ദിവസം ഒരു നിര്‍മ്മാതാവിനെ പരിചയപ്പെടുത്തി തരാമെന്നും സിനിമയില്‍ അവസരം ഒരുക്കി തരാമെന്നും പറഞ്ഞ് എ കെ സുനിലിനെ പരിചയപ്പെടുത്തി തരുകയായിരുന്നു. ഇതിന് പിന്നാലെ ഒരു ഹോട്ടലില്‍ പോകുകയും അവിടെ വച്ച് എന്നെ ശാരീരീകമായി ഉപദ്രവിച്ചു. തുടര്‍ന്ന് എ കെ സുനിലിന്റെ ഗുണ്ടകള്‍ എന്ന രീതിയിലാണ് നിവിന്‍ പോളി, ബഷീര്‍, വിനു, കുട്ടന്‍ എന്നിവരെ പരിചയപ്പെട്ടത്. അതിന് ശേഷം എന്റെ മുറിയുടെ അരികില്‍ അവര്‍ മുറിയെടുക്കുകയും. എന്റെ മുറി ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണവും വെള്ളവും തരാതെ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം മാത്രം തന്ന് എന്നെ മാനസികമായി ഉപദ്രവിച്ചു. എന്റെ നാട്ടിലുള്ള വീട്ടില്‍ കാമറ വെയ്ക്കുകയും ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തെളിവുകള്‍ അടങ്ങിയ ഫോണ്‍ അവര്‍ പിടിച്ചെടുത്തു. ഇത് ഒരു ഗൂഢാലോചനയല്ല. ഞാന്‍ ഒറ്റയ്ക്കാണ്. അവര്‍ ഒരു ഗ്യാങ് ആണ്. അവരുടെ സംഘത്തില്‍ ചേരാത്തതാണ് പീഡനത്തിന് കാരണം. ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടു കിടക്കുന്നുണ്ട്. സമൂഹം, മാധ്യമങ്ങളെയൊക്കെ നോക്കേണ്ടത് കൊണ്ട് അവര്‍ പുറത്തുപറയാതിരിക്കുകയാണ്.’ -യുവതി പറഞ്ഞു.

‘എനിക്ക് പീഡനം നേരിടേണ്ടി വന്നു എന്നാണ് ഊന്നുകല്‍ സര്‍ക്കിളിനോടാണ് മൊഴി കൊടുത്തത്. അതിന് ശേഷം സോഷ്യല്‍മീഡിയ വഴി അപമാനിക്കാനും ഇവര്‍ ശ്രമിച്ചു. ഞാനും ഭര്‍ത്താവും ഹണിട്രാപ്പ് ദമ്പതികളാണ് എന്ന് പറഞ്ഞ് സോഷ്യല്‍മീഡിയ വഴി അവര്‍ പ്രവചരിപ്പിച്ചു. ഇക്കാര്യവും സ്റ്റേഷനില്‍ പറഞ്ഞപ്പോള്‍ ഇതിനൊന്നും തെളിവില്ല എന്നാണ് പറഞ്ഞത്. ദുബായില്‍ നടന്ന സംഭവത്തില്‍ ഇവിടെ അന്വേഷിക്കാന്‍ സാധിക്കില്ല. ദുബായിലാണ് പരാതി നല്‍കേണ്ടതെന്നും പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് സംഭവം. ഡിസംബര്‍ 17 ഓടേ നാട്ടില്‍ തിരിച്ചെത്തി. പരാതിയുമായി ഉറച്ചുനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് അറ്റം വരെ പോകാനും തയ്യാറാണ്. നിവിന്‍ പോളിയും സംഘവുമാണ് എന്റെ ഫോണ്‍ പിടിച്ചെടുത്തത്. അതില്‍ ചാറ്റുകളും ഫോട്ടോകളും ഉണ്ടായിരുന്നു. ഇത് പിടിച്ചെടുത്തത് കൊണ്ടാണ് ഇത്രയും വിശ്വാസത്തോടെ അവര്‍ മുന്നോട്ടുപോകുന്നത്. തെളിവുകളില്ല എന്ന് നിവിന്‍ പോളി പറയാന്‍ കാരണവും ഇതാണ്. ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതടക്കമുള്ള സാഹചര്യങ്ങളാണ് വെളിപ്പെടുത്തല്‍ നടത്താന്‍ കാരണം’- യുവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *