തൊടുപുഴ: വീട്ടില്‍ കയറി കണ്ണില്‍ മുളകുപൊടി വിതറി യുവാക്കള്‍ 18 ലക്ഷം രൂപ തട്ടിയെന്ന യുവതിയുടെ പരാതി പൊലീസ് അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തി. ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഇടുക്കി നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിനി കള്ളക്കഥ മെനഞ്ഞത്.ഉടുമ്പന്‍ചോല കോമ്പയാറില്‍ ഇന്നലെ വൈകീട്ടു മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങള്‍ തട്ടിയെന്നാണു യുവതി ആരോപിച്ചത്. രണ്ടംഗ സംഘമാണ് എത്തിയത്. അവര്‍ മുഖംമൂടി ധരിച്ചിരുന്നു. മുളകുപൊടി വിതറിയശേഷം അലമാരയില്‍ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

നെടുങ്കണ്ടം എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ യുവതി നല്‍കിയത് വ്യാജ പരാതിയാണെന്ന് തെളിയുകയായിരുന്നു.

മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഫൊറന്‍സിക് സംഘം ഉള്‍പ്പെടെയുള്ളവര്‍ വരുമെന്നും കൂടുതല്‍ പ്രശ്‌നമാകുമെന്നു മനസ്സിലാക്കിയ യുവതി മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *