54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടം കൊയ്ത് ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകൻ.

ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിൻ്റെ യാതനകൾ ഒപ്പിയെടുത്ത സുനിൽ കെ. എസ് ആണ് മികച്ച ഛായാ​ഗ്രാഹകൻ. മികച്ച തിരക്കഥയ്ക്കുളള പുരസ്കാരവും ( അവലംബിത തിരക്കഥ) ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി.

ചിത്രത്തിൽ ഹക്കീമായി വേഷമിട്ട കെ.ആർ​ ഗോ​കുൽ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്കാരമുണ്ട്. റസൂൽ പൂക്കുട്ടി, ശരത് മോഹൻ എന്നിവർ ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. 2008-ൽ ആരംഭിച്ച ‘ആടുജീവിതം’ വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തിയത് അമല പോളാണ്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്ത്.

Leave a Reply

Your email address will not be published. Required fields are marked *

You missed