തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 12 ജില്ലളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.

തെക്കൻ ശ്രീലങ്കക്ക് മുകളിൽ ചക്രവാത ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യുന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതിനാൽ അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയെക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടാണ്.

വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചിരുന്നു. തൃക്കൈപ്പറ്റ സ്കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും. കാണാതായവർക്കുള്ള തിരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed