പുതുക്കാട് (തൃശ്ശൂർ): യുവതി ആത്മഹത്യ ചെയ്തത് രജിസ്റ്റർ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടിൽ അശോകന്റെ മകൾ അനഘ(25)യാണ് മരിച്ചത്. ഒന്നരമാസം മുൻപ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിന് മരിച്ചു.

അനഘയെ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്ത സമീപവാസിയായ പുളിക്കൽ ആനന്ദിന്റെയും അമ്മയുടെയും പേരിൽ പുതുക്കാട് പോലീസ് കേസെടുത്തു. അനഘയും ആനന്ദും ആറുമാസം മുൻപാണ് നെല്ലായി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹിതരായത്. ഇതറിയാതെ വീട്ടുകാർ ഇവർ തമ്മിലുള്ള വിവാഹനിശ്ചയവും നടത്തിയിരുന്നു.

എന്നാൽ വിവാഹനിശ്ചയത്തെത്തുടർന്ന് അനഘയോടുള്ള ആനന്ദിന്റെ പെരുമാറ്റം മോശമായിത്തുടങ്ങിയെന്നും ആനന്ദും അമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ബിരുദാനന്തര ബിരുദമുള്ള അനഘ പി.എച്ച്ഡി. ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.

തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി കിട്ടിയ അനഘയെ ആനന്ദ് ജോലിക്ക് പോകാൻ അനുവദിച്ചില്ലെന്നും പറയുന്നു. ആത്മഹത്യശ്രമത്തിനു പിന്നാലെ രജിസ്റ്റർ വിവാഹത്തിന്റെ വിവരമറിഞ്ഞ കുടുംബം ആനന്ദിന്റെ പേരിൽ പുതുക്കാട് പോലീസിൽ പരാതി നൽകി.

പരാതിയിൽ നേരത്തെത്തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നെന്നും യുവതിയുടെ മരണത്തോടെ കൂടുതൽ അന്വേഷണമുണ്ടാകുമെന്നും പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *