100 കോടി ഉപഭോക്താക്കളെന്ന് നേട്ടത്തിന് അരികെ എത്തിയിരിക്കുകയാണ് ടെലഗ്രാം. നമ്മുടെ നാട്ടിലും ടെലഗ്രാമിന് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. പല നാടുകളിലും വാട്സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ടെലഗ്രാം.

സന്ദേശങ്ങൾ അയക്കുക എന്നതിന് പുറമെ സിനിമകളുടെ വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും അശ്ലീല ഉള്ളടക്കങ്ങൾക്ക് വേണ്ടിയുമാണ് സാധാരണക്കാരിൽ വലിയൊരു വിഭാഗം ടെലഗ്രാം ഉപയോഗിക്കുന്നത്. ഇവരെ കൂടാതെ ടെലഗ്രാമിൽ സജീവമായി പ്രവർത്തിക്കുന്നത് ക്രിപ്റ്റോ രംഗത്ത് പ്രവർത്തിക്കുന്നവരും സൈബർ കുറ്റവാളികളും, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമാണ് എന്നതാണ് യാഥാർത്ഥ്യം. ഇക്കാരണത്താൽ തന്നെ ടെലഗ്രാമിൽ വലിയ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയാണ് സൈബർ സുരക്ഷാ വിദഗ്ദർ.

ടെലഗ്രാമിൽ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന സൈബർ സുരക്ഷാ പ്രശ്നം കണ്ടെത്തിയിരിക്കുകയാണ് സൈബർസുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകർ. ആൻഡ്രോയിഡ് ഉപഭോക്താക്കളിലേക്ക് 30 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോയുടെ സഹായത്തോടെ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുക്കയാണ് ഇതുവഴി.

ടെലഗ്രാമിലെ പേഴ്സണൽ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വീഡിയോ ഫയലുകൾ വരിക. വീഡിയോ പ്ലേ ചെയ്യുന്നതിനായി അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോ ഫോണിൽ ഡൗൺലോഡ് ആവുന്നു. ഓട്ടോ ഡൗൺലോഡ് ഉണ്ടെങ്കിൽ ചാറ്റ് ഓപ്പൺ ആക്കിയ ഉടൻ തന്നെ വീഡിയോ ഡൗൺലോഡ് ആവുകയും ചെയ്യും.

എന്നാൽ ഈ വീഡിയോയിൽ ക്ലിക്ക് ചെയ്താൽ വീഡിയോ പ്ലേ ആവില്ല. പകരം ‘ടെലഗ്രാം ആപ്പിന് ഈ വീഡിയോ പ്ലേ ചെയ്യാനാവില്ല. എക്സ്റ്റേണൽ പ്ലെയർ ട്രൈ ചെയ്തു നോക്കൂ’ എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പൺ ബട്ടൻ ക്ലിക്ക് ചെയ്താൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലേക്ക് നയിക്കും.

‘ഈവിൾ വീഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ജൂലായ് 11 ന് ഈ പ്രശ്നം പരിഹരിച്ചുകൊണ്ടുള്ള അപ്ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആൻഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്നം ബാധിച്ചിരുന്നു. 10.14.5 അപ്ഡേറ്റിൽ ഇത് പരിഹരിക്കപ്പെട്ടു.

‘സീറോ ഡേ’ ആക്രമണങ്ങൾ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയർ ഡെവലപ്പർമാർ പ്രശ്നം തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഹാക്കർമാർ പ്രശ്നങ്ങൾ കണ്ടെത്തും. സോഫ്റ്റ് വെയർ ഡെവലപ്പർമാർ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കർമാർ അത് സൈബർ കുറ്റകൃത്യങ്ങൾക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങൾ എന്ന് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *