ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായസാഹചര്യത്തിൽ രാജ്യതലസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. നവംബർ 13 മുതൽ 20 വരെയാണ് നിയന്ത്രണം. ട്രക്കുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ 10, 12 ഒഴികെയുള്ള എല്ലാ ക്ലാസുകളിലെയും സ്‌കൂളുകള്‍ നവംബര്‍ 10 വരെ അടച്ചിടും. നേരത്തെ, പ്രൈമറി ക്ലാസുകള്‍ നവംബര്‍ 10 വരെ അടച്ചിടാന്‍ ഉത്തരവിട്ടെങ്കിലും, 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എന്‍സിആര്‍) വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെക്കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റായിയുടെ പ്രഖ്യാപനം. യോഗത്തില്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്ട്, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലിനീകരണ വിരുദ്ധ പദ്ധതിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ അവസാന ഘട്ടമായ നാലാം ഘട്ടത്തിന് കീഴിലാണ് ഡല്‍ഹിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഗുരുതരമായ’ വായുവിന്റെ ഗുണനിലവാരം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെള്ളിയാഴ്ച (നവംബര്‍ 3) ഡല്‍ഹിയിലെ വായു നിലവാരം ‘വളരെ മോശം’ എന്നതില്‍ നിന്ന് ‘ഗുരുതരമായ’ വിഭാഗത്തിലേക്ക് മാറിയിരുന്നു. നാല് ദിവസം തുടര്‍ച്ചയായി അതേ നിലയിലാണ് വായുനിലവാരം തുടരുന്നത്.
സെന്‍ട്രല്‍ ഓഫ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് തിങ്കളാഴ്ച രാവിലെ 9 മണിക്ക് നഗരത്തില്‍ മൊത്തം എക്യൂഐ 437 രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലുടനീളമുള്ള മിക്ക മോണിറ്ററിംഗ് സ്റ്റേഷനുകളിലും 400-ലധികം AQI രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിപിസിബി ഡാറ്റ കാണിക്കുന്നു.നേരത്തെ സ്ഥിതി കണക്കിലെടുത്ത് എല്ലാ പ്രൈമറി സ്‌കൂളുകളും നവംബര്‍ 10 വരെ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 6-12 ഗ്രേഡുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ അതിഷി എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.