ലഖ്‌നൗ: ഏകനാ സ്‌റ്റേഡിയത്തില്‍ മുൻ ചാമ്പ്യന്മാരുടെ കണ്ണീര്‍മഴ. ഏകദിന ലോകകപ്പില്‍ തുടരാന്‍ ജയം അനിവാര്യമായ നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി.

100 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. തോൽവിയോടെ ഇംഗ്ലണ്ട് ലോകകപ്പിൽ നിന്ന് പുറത്തായി. അതേസമയം തുടർച്ചയായ ആറാം ജയത്തോടെ സെമി ഉറപ്പിക്കാനും ഇന്ത്യക്കായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു. ഇന്ത്യക്ക് തുണയായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 87 റണ്‍സാണ്. സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

എന്നാൽ ഇന്ത്യയെ ചെറിയ സ്കോറിന് ഒതുക്കി എളുപ്പത്തിൽ ജയിച്ചുകയറാമെന്ന ഇംഗ്ലണ്ടിന്റെ കണക്ക് കൂട്ടലുകൾക്ക് 34.5 ഓവറില്‍ 129ന് എല്ലാവരെയും പുറത്താക്കി ഇന്ത്യൻ ബൗളർമാർ പ്രഹരമേൽപിച്ചു. മുഹമ്മദ് ഷമി നാല് വിക്കറ്റെടുത്തപ്പോൾ ജസ്പ്രിത് ബുമ്രയ്ക്ക് മൂന്നും കുല്‍ദീപ് യാദവിന് രണ്ടും വിക്കറ്റുണ്ട്.