കൊച്ചി :ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരനുണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ 60000 രൂപ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരൻ.
ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയത് കാരണം കാർത്തിക്കിനുണ്ടായ അസൗകര്യത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.ചെന്നൈയിൽ നടന്ന കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴ- ചെന്നൈ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിൻ 13 മണിക്കൂർ വൈകിയേ യാത്ര തുടങ്ങൂ എന്നറിയുന്നത്. ഇതേ തുടർന്ന് കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടായി. കൂടാതെ മറ്റു യാത്രക്കാരെയും നീറ്റുൾപ്പടെയുള്ള പരീക്ഷകളുമെഴുതാൻ തയ്യാറായി വന്ന വിദ്യാർഥികളെയും ട്രെയിനിന്റെ വൈകൽ ദുരിതത്തിലാക്കി.ഈ സാഹചര്യത്തിലാണ് കാർത്തിക് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.
യാത്രയുടെ ഉദ്ദേശം പരാതിക്കാരൻ മുൻകൂട്ടി അറിയിച്ചില്ലെന്നും അത് അനുസരിച്ചുള്ള മുൻകരുതലെടുക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്നുമായിരുന്ന റെയിൽവെയുടെ വാദം. എന്നാൽ റെയിൽവെയുടെ പ്രതിരോധത്തെ പാടെ തള്ളിയ കോടതി അറുപതിനായിരം രൂപ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു.
റെയിൽവെയുടേത് നിരുത്തരവാദപരമായ സമീപനമാണെന്നും യാത്രക്കാരോട് പ്രതിബദ്ധതയില്ലെന്നും ഈ സാഹചര്യത്തിൽ കൂടിയാണ് നഷ്ടപരിഹാരം ഈടാക്കിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അമ്പതിനായിരം രൂപ കാർത്തിക് മോഹനും പതിനായിരം രൂപ കോടതിയുടെ ചെലവിനത്തിലേക്ക് കെട്ടിവെക്കാനുമാണ് നിലവിലെ നിർദ്ദേശം. ഈ മാസം 30-നകം തുക നൽകണം.