ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടര്‍ പത്തു സെന്‍റീമീറ്റർ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കും. നിലവിൽ 823.7 മീറ്ററാണ് ജലനിരപ്പ്. 824.48 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
കല്ലാര്‍ പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തി മേഖലകളില്‍ ഇന്നലെ രാത്രിയും അതിശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് ചേറ്റുകുഴി-കമ്പം മേട്ട് റോഡിലും ചേറ്റുകുഴി കൂട്ടാര്‍ റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇവിടങ്ങളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
അതിനിടെ ഏലപ്പാറ കൊച്ചുകരിന്തിരിയിൽ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നിബിനാണ് മരിച്ചത്.