മുണ്ടക്കയം: കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ മതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ്ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രിയെയാണ് (73) മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ മകനായ അനുദേവൻ (45) കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു അനുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്.
മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് മൊഴി.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് സാവിത്രിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.