ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയം വിതരണം തടയുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇരുവശത്തുമായി 1,100-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിലെ 44 സൈനികർ ഉൾപ്പെടെ 700-ലധികം പേർ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് പാലസ്തീൻ ഭീകര സംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചത്. ഭീകര സംഘടനയുടെ ഒളിത്താവളങ്ങൾ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
അതേസമയം ഇസ്രായേലിന്റെ നിരന്തര വ്യോമാക്രമണം നേരിട്ട ഗാസയിൽ, 493 ഓളം മരണങ്ങൾ അധികൃതർ റിപ്പോർട്ട് ചെയ്തു.ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ച് 48 മണിക്കൂറിന് ശേഷം ഗാസയ്ക്ക് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.“ഇസ്രായേലിനകത്ത് ഇസ്രായേൽ പ്രതിരോധ സേനയും ഹമാസും തമ്മിൽ ഒരു പോരാട്ടവും നടക്കുന്നില്ല, ഗാസ മുനമ്പിന് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം ഐഡിഎഫ് വീണ്ടും ഏറ്റെടുത്തു.”- ഐഡിഎഫ് വക്താവ് റിയർ അഡ്മിഷൻ ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് കൂടുതൽ പിന്തുണ നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. കിഴക്കൻ മെഡിറ്ററേനിയനിലേക്ക് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിനെയും യുദ്ധക്കപ്പലുകളുടെ സംഘത്തെയും അയക്കാൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നിർദ്ദേശം നൽകി. കൂടാതെ വാഷിംഗ്ടൺ ഈ മേഖലയിൽ യുദ്ധവിമാന വ്യൂഹം വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.