കോട്ടയം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ.ടി.യു നേതാവ് അജയൻ തുറന്ന കോടതിയിൽ മാപ്പ് അപേക്ഷിച്ചു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പപേക്ഷിക്കുന്നതായി അജയൻ പറഞ്ഞു.
അജയന്റെ മാപ്പപേക്ഷ രേഖപ്പെടുത്തിയ ഹൈക്കോടതി കോടതിയലക്ഷ്യ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.
കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചെങ്കിലും അജയനെതിരായ ക്രിമിനൽ കേസ് തുടരുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സംരക്ഷ ഉത്തരവ് നിലനിൽക്കെ ബസ് ഉടമയെ മർദിച്ചത് കോടതിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് എൻ നഗരേഷ് വിമർശിച്ചിരുന്നു.