തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽനിന്നും നിർമ്മിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സ്വർണം കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറിൽ എത്തിയ സംഘം കവർച്ച നടത്തിയത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് തട്ടിയെടുത്തത്. വെള്ള നിറമുള്ള ഡിസൈനർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു.
പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

