ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോർട്ടുകൾ. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ റാങ്കിംഗ് പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രസീലും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍. മൂന്നാം സ്ഥാനത്ത് അമേരിക്കയുമാണ്.
2020 ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീലാണ്. ലോകത്തിലെ ബീഫ് കയറ്റുമതിയുടെ ഏകദേശം 24 ശതമാനം ബ്രസീലിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് 12 ശതമാനം ബീഫ് കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ലോകത്തൊട്ടാകെയുള്ള മൊത്തം ബീഫ് കയറ്റുമതി 10.95 ദശലക്ഷം ടൺ ആണെന്നും ഇത് 2026 ആകുമ്പോഴേക്കും 12.43 ദശലക്ഷം ടൺ ആയി ഉയരുമെന്നും ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോര്‍പറേഷനും സംയുക്തമായി പുറത്തുവിട്ട 2017 ലെ റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം മൂന്ന് ആയിരുന്നു.