തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതൽ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങൾ മാത്രമേ പ്രവർത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നു കിട്ടുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുവന്നതായും കെഎസ്ഇബി അറിയിച്ചു.
ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണെന്നും അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നും പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ട കെഎസ്ഇബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.