തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി.തട്ടിപ്പിൽ ഹരിയാന സ്വദേശികളായ നാലുപേർ കൂടി കസ്റ്റഡിയിലായി.വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തിൽ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി.
സുനിൽ, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവർ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരിൽ പരീക്ഷ എഴുതിയ ആളുടെ യഥാർഥ പേര് മനോജ് കുമാർ എന്നാണ്. ഗൗതം ചൗഹാൻ എന്ന ആളാണ് സുനിൽ എന്ന പേരിൽ പരീക്ഷ എഴുതിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻലോബിയുടെ ഭാഗമാണ് ആൾമാറാട്ടം നടത്തിയവരെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
ആള്‍മാറാട്ടക്കാർക്കു വൻതുകയാണ് നൽകുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനത്തിലേക്ക് ആളുകളെ അയയ്ക്കുന്ന വലിയ തട്ടിപ്പുസംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിയാനയിലെ കോച്ചിങ് സെന്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കോച്ചിങ് സെന്റർ നടത്തിപ്പുകാരനാണ് തട്ടിപ്പിലെ മുഖ്യപ്രതി. ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാർഥികളിൽ നിന്ന് വൻതുക വാങ്ങിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്.
വിമാനത്താവളത്തിനു സമീപം തന്നെയാണ് ഇവർ താമസിച്ചിരുന്നത്. പരീക്ഷ എഴുതിയ ശേഷം പന്ത്രണ്ടുമണിയോടെ പോകുകയായിരുന്നു ലക്ഷ്യം. ഹിന്ദി മാത്രമാണ് ഇവർക്ക് അറിയാവുന്ന ഭാഷ. ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് യഥാർഥ പേരുകൾ കണ്ടെത്തിയത്.