കൊച്ചി : പനിയെത്തുടർന്ന് രക്തപരിശോധനയ്ക്കെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയതായി പരാതി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വീഴ്ചയെന്നും നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം.
രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.