തൊടുപുഴ: മദ്യലഹരിയിൽ മകൻ കിടപ്പുരോഗിയായ അമ്മയെ മർദിച്ചുകൊന്നു. ഇടുക്കി മണിയാറൻകുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും കട്ടിലിൽ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ 30-ാം തീയതിയാണ് 80 കാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മർദിച്ചത്. വൈകീട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നൽകി. അത് കഴിക്കാൻ വിസമ്മതിച്ച തങ്കമ്മയെ നിർബന്ധിപ്പിച്ച് കഴിപ്പിച്ചു. ഭക്ഷണം നിലത്ത് തുപ്പിയതോടെ സജീവ് ചില്ലു ഗ്ലാസുകൊണ്ട് മുഖത്തടിക്കുകയായിരുന്നു. കട്ടിലിൽ നിന്ന് താഴെ വീണ തങ്കമ്മയുടെ തല കട്ടിലിൽ ഇടിപ്പിക്കുകയും ചെയ്തു.പിറ്റേദിവസം അമ്മ കട്ടിലിൽ നിന്ന് നിലത്തുവീണെന്ന് മകൻ അയൽവാസികളെ അറിയിച്ചു.
അവരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലെ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്കായി കോട്ടം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴാം തീയതി ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി സജീവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സജീവ് കുറ്റം സമ്മതിച്ചതായും പൊലിസ് പറഞ്ഞു