കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രി മേഖലയിൽ, മധ്യതിരുവിതാംകൂറിൽ ആദ്യമായി യു.എസ്.എയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്നോളജി ഉപയോഗിക്കുന്ന ഡിജിറ്റൽ എക്സ് റേ സംവിധാനമൊരുക്കി മേരീക്വീൻസ് റേഡിയോളജി വിഭാഗം.
റേഡിയോളജി വിഭാഗത്തിൽ സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ആൻഡ് മോട്ടർസൈഡ് ഡിജിറ്റൽ എക്സ് റേ സംവിധാനത്തിന്റെ ഉദ്‌ഘാടനം പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
ഈ സംവിധാനം ഒരുക്കുന്നത് വഴി കുറഞ്ഞ റേഡിയേഷൻ നിരക്കിൽ അതിവേഗത്തിൽ കൃത്യതയാർന്ന രോഗനിർണ്ണയം സാധ്യമാകും. ഒപ്പം രോഗിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ തന്നെ വിവിധ ശരീര ഭാഗങ്ങളുടെ എക്സ് റേ എടുക്കുന്നതിനു അനുയോജ്യമായ രീതിയിലാണ് ഈ മെഷീന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കാർഡിയോ വാസ്‌കുലാർ, പെരിഫെറൽ & ന്യൂറോ വാസ്കുലാർ ഡയഗണോസ്റ്റിക് ഇന്റെർവെൻഷണൽ രോഗനിർണ്ണയവും ചികിത്സകളുമൊരുക്കി നവീകരിച്ച കാത്ത് ലാബിന്റെ ഉദ്‌ഘാടനം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രമുഖ കാർഡിയോതൊറാസിക് സർനുമായ ഡോ. റ്റി. കെ ജയകുമാർ നിർവ്വഹിച്ചു.
ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മേരീക്വീൻസ് ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ.മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, കാർഡിയോളജിസ്റ്റ് ഡോ. കപിൽ ആർ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.