തിരുവനന്തപുരം: ബിജെപി പ്രവർത്തകരുടെ കൊലവിളി മു ദ്രാവാക്യങ്ങൾക്കു പിന്നാലെ സിപിഎം നേതാവ് പിജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കും.
പി.ജയരാജനും സ്പീക്കർ എ.എൻ.ഷംസീറിനും എതിരെ ബിജെപി പ്രവർത്തകർ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് പി.ജയരാജന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടി. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന കൊലവിളി മുദ്രാവാക്യമാണു ബിജെപി പ്രവർത്തകർ മുഴക്കിയത്. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം .
ഗണപതിയെ അപമാനിച്ചെന്ന് ആരോപിച്ച് ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്കു യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗമാണു സംഭവങ്ങളുടെ തുടക്കം.ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ പ്രഖ്യാപനം.
പിന്നാലെ ഗണേഷിന്റെ പ്രസംഗത്തിനു മറുപടിയായി ജയരാജൻ എത്തി. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാപനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ ഭീഷണി മുഴക്കിയത്.ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും ജയരാജൻ മുന്നറിയിപ്പു നൽകി.