ഭോപാല്‍: അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തിയ അനന്തരവൻ പിടിയിൽ. വ്യാപാരിയായ വിവേക് ശര്‍മ (45) യെയാണ് അനന്തരവനായ മോഹിത് കൊന്ന് കുഴിച്ചുമൂടിയത്.
മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ജൂലൈ 12നാണ് അനന്തരവനായ മോഹിതിനെ കാണാനായി വിവേക് ശര്‍മ പോയത്. മോഹിതിന് കടം നല്‍കിയ 90000 രൂപ വാങ്ങിക്കാനായായിരുന്നു ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
എന്നാല്‍ ചോദിച്ച സമയത്ത് പണം കൊടുക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മെഡിക്കല്‍ റപ്രസെന്‍റേറ്റീവായ മോഹിത് വിവേകിന്‍റെ ചായയില്‍ ഉറക്കുഗുളിക കലര്‍ത്തി നൽകി . അബോധാവസ്ഥയിലായ വിവേകിനെ താമസിക്കുന്ന വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ചു അണക്കെട്ടിനു സമീപം കുഴിച്ചുമൂടി. ഗോപാല്‍ കൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപത്തായി മൂന്ന് കുഴികള്‍ എടുത്ത ശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ച മൃതദേഹം കുഴികളിലിട്ട് മൂടുകയായിരുന്നു.
.വിവേക് വീട്ടിലേക്ക് മടങ്ങി വരാതായതോടെ ഫോണില്‍ ബന്ധപ്പെടുവാന്‍ കുടുംബം നിരവധി തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതിപ്പെട്ടു . പൊലീസ് ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ച് നിന്നെങ്കിലും പിന്നീട് മോഹിത് ഒടുവിൽ കുറ്റസമ്മതം നടത്തി.
ഇതിന് പിന്നാലെ മൃതദേഹം മറവ് ചെയ്ത സ്ഥലം ഇയാള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. അണക്കെട്ടിനു സമീപത്ത് നിന്നും മൃതദേഹ അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ മോട്ടർസൈക്കിളും കണ്ടെത്തിയിരുന്നു.കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ വിവേകിന്‍റെ കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്.