തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
ഛത്തിസ്ഗഡിൽ നിന്ന് ഒളിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയെ യുവാവിന്റെ സമീപത്തുനിന്ന് മാറ്റി.
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈൽഡ് ലൈൻ ഓഫീസിലെത്തിയ യുവാവ് ബിയർകുപ്പി പൊട്ടിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ആർപിഎഫ് സ്റ്റേഷന് സമീപമുള്ള ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.