കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടാകുമ്പോൾ കെട്ടിടത്തിനകത്ത് ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തമൊഴിവാക്കി. പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്.

തുടർന്ന് വടകര, കുറ്റിയാടി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
തീപിടുത്തം വലിയ നാശനഷ്ടത്തിനാണ്വഴിവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തം ആദ്യമുണ്ടായത്. അവിടെനിന്നാണ് കെട്ടിടത്തിലേക്ക് തീപടർന്നത്. അതേസമയം എങ്ങനെയാണ് തീപടർന്നതെന്നതിൽവ്യക്തതയില്ല.
